
നോമ്പിൻ്റെ സവിശേഷത അത് തീവ്രമായി ശരീരത്തെയും ആത്മാവിനെയും സ്‌പർശിക്കുന്നു എന്നതാണ്. ആസക്തികളിൽ നിന്നുള്ള വിടുതലായാണ് നോമ്പ് ലക്ഷ്യം വെക്കുന്നത്. വിശ്വാസിയുടെ ആരാധനാ അനുഷ്ഠാന ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമാണ് നോമ്പ്. നമസ്‌കാരത്തിൻ്റെ സവിശേഷത, അതിൻ്റെ നൈരന്തര്യവും ആവർത്തനവുമാണ്.
എത്ര ദാഹിക്കുമ്പോഴും കൈയെത്തും അകലെയുള്ള പാനീയങ്ങളോട് വേണ്ടാ എന്നുപറയാനുള്ള പരിശീലനം, എത്ര വിശന്നാലും സമയമാകട്ടെ എന്ന് വിശപ്പിനെ ശാസിച്ചടക്കാനുള്ള തൻ്റെടം.

ജീവിതകാമനകളെ കയറൂരി വിടാതിരിക്കാനുള്ള വിവേകം, സ്വശരീരത്തെ അവനവൻ്റെ വരുതിയിൽ നിർത്താനുള്ള പരിശീലനം. ഇതെല്ലാം ചേർന്നതാണ് റംസാൻ നോമ്പ്.
എല്ലാ ഇടുക്കങ്ങളിൽ നിന്നുമുള്ള മോചനമാണ് നോമ്പ്. അതു തുറന്നിടുന്നത് വിശാലമായ ആകാശവും പ്രവിശാലമായ ഭൂമിയുമാണ്. നോമ്പ് മനുഷ്യനെ അത്രമേൽ ഉദാരനാക്കും. അവനവൻ്റെ കണ്ണാടിയിൽ ലോകത്തെ മുഴുവൻ നോമ്പ് പ്രതിഫലിപ്പിക്കുന്നു.
ആ കണ്ണാടിയിലൂടെ നോക്കുമ്പോൾ ലോകത്തെ അതിൻ്റെ യഥാർഥരൂപത്തിൽ കാണാൻ സാധിക്കുന്നു. ചമയങ്ങളില്ലാത്ത ലോകം ദുഃഖങ്ങളുടേതും ഖേദങ്ങളുടേതുമാണ്. ആ ലോകത്തെ ചേർത്തുനിർത്തലാണ് ജഗദീശ്വരനോടുള്ള കൃതജ്ഞത.
യഥാർഥത്തിൽ നോമ്പ് ആത്മസമരമാണ്. ആത്മസമരത്തിൽ ജയിക്കലാണ് മറ്റെല്ലാ സമരങ്ങളിലെയും ജയം ഉറപ്പുവരുത്താനുള്ള അനിവാര്യമായ മാർഗം. അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: നോമ്പ് ഒരു പരിചയാണ്.
Published by: Peethambaran Kuttikol
