
കാസർകോട്: 30 വർഷമായി നിരന്തരം ആവശ്യപ്പെടുന്നതും എന്നാൽ ഒരു പ്രശ്നത്തിനും കൃത്യമായ പരിഹാരം കാണാൻ സാധിക്കാതെ കാസർകോട് ജില്ലയോടുള്ള റെയിൽവേയുടെ അവഗണക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പാസഞ്ചേഴ്സ് അസോസിയേഷൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ സൂചന സമരം നടത്തി. കാസർകോട്ടുകാരുടെ ഓരോ ആവശ്യങ്ങൾക്കും നേരെ മുഖം തിരിച്ച് പൊതു യാത്രക്കാരെയും സീസൺ ടിക്കറ്റ് യാത്രക്കാരെയും വിദ്യാർത്ഥി യാത്രക്കാരെയും പാടെ അവഗണിച്ചുകൊണ്ടുള്ള സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ്റെ അന്യായമായ അവഗണനക്കെതിരെയാണ് കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധ സമരം നടത്തിയത്. രാവിലെയും വൈകുന്നേരവും ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പുറമേ മെമു ട്രെയിൻ അനുവദിച്ച് യാത്രക്കാരുടെ വീർപ്പുമുട്ടലിന് പരിഹാരം കാണുക, കോഴിക്കോട് പോയ യാത്രക്കാർക്ക് വൈകുന്നേരം 5.10ന് ശേഷം അടുത്ത എട്ടു മണിക്കൂർ ട്രെയിൻ കിട്ടാത്ത അവസ്ഥ പരിഹരിക്കുക, പരശുരാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ വെറുതെ നിർത്തിയിടുന്നത് അവസാനിപ്പിക്കുക, പാലക്കാട് കണ്ണൂർ സ്പെഷ്യൽ ട്രെയിൻ മഞ്ചേശ്വരം വരെ നീട്ടുക, മംഗലാപുരം കോഴിക്കോട് റൂട്ടിൽ ജനശതാബ്ദി വണ്ടി ഓടിക്കുക, കണ്ണൂരിലെ യാത്ര അവസാനിക്കുന്ന ഒൻപത് ട്രെയിനുകളിൽ രണ്ട് ട്രെയിനുകൾ കാസർകോട്ടേക്കും മഞ്ചേശ്വരത്തേക്കും നീട്ടി യാത്രക്കാർക്ക് സൗകര്യം ഒരുക്കുക, കാസർകോടും മഞ്ചേശ്വരത്തും രാത്രി ഹോൾട്ടിങ് ട്രെയിനുകൾ അനുവദിക്കുകയും സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക, കോട്ടിക്കുളം, കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക,
സ്ഥലപരിമിതിയുടെ പ്രശ്നം അറിഞ്ഞിട്ട് കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ഒരു നയവും, കാസർകോട്-കണ്ണൂർ റൂട്ടിൽ മറ്റൊരു നയവും സീസൺ ടിക്കറ്റുകാരായ യാത്രക്കാരോട് കാണിച്ചുകൊണ്ട് നിരന്തരം ബുദ്ധിമുട്ടിക്കുന്ന അനീതി അവസാനിപ്പിച്ച് കൊണ്ട് സ്ലീപ്പർ കോച്ചുകളിൽ യാത്ര അനുവദിക്കുക, എല്ലാ ട്രെയിനുകളിലും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുക, ചെന്നൈ എക്സ്പ്രസ്സിൽ സീസൺ ടിക്കറ്റുകാരോട് ടി.ടി.ഇമാർ കാണിക്കുന്ന അനാവശ്യ ശല്യം അവസാനിപ്പിക്കുക, കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗത്തെ സ്കൂൾ/കോളേജ് കുട്ടികൾ അതിപ്രഭാതത്തിൽ വീടുകളിൽ നിന്നും യാത്രയാവേണ്ട പ്രശ്നം ഗൗരവപൂർവ്വം കണക്കിലെടുത്ത് ട്രെയിൻ സമയം അരമണിക്കൂർ വൈകിപ്പിച്ച് കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്തുക, രാത്രി 8 മണിക്ക് കാസർകോട് നിന്നും ഷൊർണൂർ ലേക്ക് ട്രെയിൻ അനുവദിക്കുക, അന്ത്യോദയ എക്സ്പ്രസ് ആഴ്ചയിൽ മൂന്നുവട്ടം ഓടിക്കുക, കാസർകോട് റെയിൽവേ സ്റ്റേഷനിൽ ജനറേറ്റർ ഉടനെ സ്ഥാപിക്കുക, രണ്ടാം ലിഫ്‌റ്റിൻ്റെ പണി ഉടനെ ആരംഭിക്കുക, പ്ലാറ്റ്ഫോമിൽ തെന്നിവീഴുന്ന പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, സഹയോഗ് തുറന്നു പ്രവർത്തിക്കുക, ടിക്കറ്റ് വിൽക്കുന്ന സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കുക, വന്ദേ ഭാരത് അടക്കം ട്രെയിനുകളിൽ സീറ്റുകളും ബർത്തുകളും ബാക്കിയുണ്ടായിട്ടും ഓൺലൈൻ സിസ്റ്റത്തിൽ കൃത്യമായി കാണിക്കാതെ കറൻ്റ് റിസർവേഷൻ ടിക്കറ്റ് ലഭ്യമല്ലാത്ത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുക, 24 മണിക്കൂറും പ്രീപെയ്ഡ് ഓട്ടോ സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ഒട്ടേറെ അവഗണന വിഷയങ്ങൾ പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. കാസർകോട് റെയിൽവേ പാസഞ്ചർസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, കോഡിനേറ്റർ നിസാർ പെർവാട്, വെൽഫെയർ പാർട്ടി വനിതാ വിംഗ് പ്രസിഡണ്ട് സാഹിദ ഇല്യാസ്, ട്രഷറർ എം എം മുനീർ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ഇ അൻവർ എന്നിവർ സംസാരിച്ചു. ഷെഫീഖ് തെരുവത്ത് സ്വാഗതവും സത്താർ ബൈക്ക് നന്ദിയും പറഞ്ഞു.
