
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാർട്ടിക്ക് തന്നെ തലവേദനയാകുന്നു. രാഹുലിനെ ഒതുക്കാൻ നേതാക്കൾ തന്നെ ഉണ്ടാക്കിയ തിരക്കഥയാണ് പീഡന വെളിപ്പെടുത്തലെന്ന് ആരോപണം ഉയർന്നു. ഇത് ചൂണ്ടിക്കാട്ടി നേതാക്കള്‍ക്ക് എതിരേ ഒരു യുവതി രംഗത്ത് വന്നു. വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെ മൊഴി നൽകിയതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്.
തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗുഢാലോചനയുടെ ഭാഗമാണെന്ന് യുവതി പറയുന്നു. ഗുഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്ക് യുവതി പരാതി നൽകിയതായും പറയുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. രാഹുലിന് എതിരേ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ യുവ നടിയുടെ മൊഴി രേഖപ്പെടുത്തി ഇത് പരാതിയായി സ്വീകരിക്കാനാണ് സാധ്യത. എന്നാൽ യുവ നടി നിയമ പോരാട്ടവുമായി മുന്നോട്ട് പോകാൻ തലപര്യം ഇല്ല എന്നാണ് പൊതു സമൂഹത്തോട് പറഞ്ഞത്. ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് പോലീസ് വീണ്ടും നിയമോപദേശം തേടുന്നത്.
