
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകര്‍ത്ത കേസിൽ പൂജാരി അറസ്റ്റില്‍. ജൂലൈ 16നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം യുവാക്കൾക്കെതിരെ പൂജാരി കേസ് നൽകി. തനിക്ക് നേരെ ഭീഷണി മുഴക്കിയെന്നും പൂജ ചെയ്യാനോ കീര്‍ത്തനം ചൊല്ലാനോ സമ്മതിച്ചില്ലെന്നും ക്ഷേത്രം അശുദ്ധമാക്കിയെന്നും പൂജാരി പോലീസിനോട് പരാതിയായി പറഞ്ഞു.
ഇതോടെ 2 യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവം വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങിയതോടെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രത്യേക പൊലീസ് സംഘത്തെ തുടരന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ പൂജാരി തന്നെയാണ് വിഗ്രഹം തകര്‍ത്തതെന്ന് ബോധ്യപെടുകയായിരുന്നു. സംഭവത്തിന് സാക്ഷിയായത് സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളാണെന്നാണ് വിവരം. പ്രദേശത്തെ യുവാക്കളുമായി തനിക്കുള്ള വൈരാഗ്യമാണ് അവരെ ക്രിമിനല്‍ കേസില്‍ കുടുക്കാൻ ശ്രമം നടത്തിയതെന്ന് പൂജാരി മൊഴി നൽകി. സംഭവത്തിൽ പുജാരിക്കെതിരെ നിയമനടപടി തുടരുമെന്ന് പോലീസ് പറയുന്നു.
