
കാഞ്ഞങ്ങാട്/ കാസര്‍കോട്: ‘എനിക്ക് ആകാശവാണി കേൾക്കണം. വയലും വീടും, കൃഷിപാഠവും, വിദ്യാരംഗവും കേൾക്കണം. വയലാറിന്‍റെയും ഭാസ്കരൻമാഷിന്‍റെയും രചനകളിലുള്ള ദേവരാജൻ മാഷിന്റെയും ബാബുക്കയുടെയും സംഗീതം കേൾക്കണം.ഇത് എന്‍റെ ഉള്ളാണ്. ഈ റേഡിയോ എന്‍റെ ആത്മാവാണ്.’ ആകാശവാണി നിലയങ്ങൾ പൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നാടക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ പ്രധിഷേധ സായാഹ്നവും നാടകവും സംഘടിപ്പിച്ചത് ജനശ്രദ്ധ ആകർഷിച്ചു.

1950ൽ സ്ഥാപിച്ച കോഴിക്കോട് നിലയമാണ് കേന്ദ്രസർക്കാർ പൂട്ടാൻ തീരുമാനിച്ചത്. എഫ്.എം സ്റ്റേഷനുകൾ ലാഭകരമല്ലെന്ന് പറഞ്ഞുകൊണ്ട് ഈ മേഖലയും സ്വകാര്യവത്കരിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം.
പ്രതിഷേധ ചടങ്ങില്‍ റഫീഖ് മണിയങ്ങാനം അധ്യക്ഷനായി. നന്ദകുമാർ മാണിയാട്ട്, സുധാകരൻ കാടകം, പി.വി അനുമോദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് രാജേഷ് അഴിക്കോടൻ, ഹരിദാസ് കുണ്ടംകുഴി, വേണു മാങ്ങാട്, ജയദീപ്, രവി പട്ടേന, അമ്പു ദേവ് തുടങ്ങിയവർ അവതരിപ്പിച്ച റേഡിയോ തെരുവ് നാടകവും അരങ്ങേറി.
