
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് നേതാവ് രാഷ്ട്രപത്നി എന്ന് എന്നു വിളിച്ചതിൽ വിവാദം ശക്തമായി. കോൺഗ്രസിൻ്റെ ലോക്‌സഭ കക്ഷിനേതാവ് അധീർ രജ്ഞൻ ചൗധരിയാണ് കഴിഞ്ഞ ദിവസം ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചത്. രാഷ്ട്രപതിയെ കോൺഗ്രസ് അപമാനിച്ചു എന്നതിനെ ചൊല്ലി ഇരുസഭകളും പ്രക്ഷുബുദ്ധമായി. ഭരണപക്ഷത്തെ ബഹളത്തെ തുടർന്ന് സഭകൾ നിർത്തിവെച്ചു.

പരാമർശത്തിൽ കോൺഗ്രസ് സഭയോട് മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പരാമർശം ആദിവാസി വിരുദ്ധവും സ്ത്രീ വിരുദ്ധവും ലൈംഗിക- ചുവയോടെയുള്ളതുമാണെന്ന് ഇറാനി ആരോപിച്ചു. രാജ്യസഭ അധ്യക്ഷനായ വെങ്കയ്യ നായിഡു പരാമർശം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടത് സോണിയാ ഗാന്ധി മാപ്പു പറയണമെന്നായിരുന്നു. കോൺഗ്രസിന് ആദിവാസി വിരുദ്ധ മനോഭാവമാണെന്നും ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുവാൻ ഒരുങ്ങിയപ്പോൾ മുതൽ കോൺഗ്രസ് അപകീർത്തിപരമായ പരാമർശമാണ് നടത്തുന്നതെന്ന് ഭരണപക്ഷം ആരോപിച്ചു.

സഭയ്ക്കകത്തെ പ്രതിഷേധത്തിന് ശേഷം ഭരണപക്ഷ എം.പിമാർ പാർലമെണ്ട് വളപ്പിൽ പ്ലകാർഡ് ഉയർത്തി പ്രതിഷേധിച്ചു. തനിക്ക് സംഭവിച്ച നാക്കുപിഴയാണ് ആ പരാമർശമെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.”തനിക്ക് ഒരു നാക്കു പിഴ പറ്റി. പക്ഷെ അതിൽ മാപ്പ് പറയേണ്ട കാര്യമില്ല. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത് ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
