
കോട്ടയം: മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന ശാലിനി സത്യന്‍ പണം ഉപയോഗിച്ചിരുന്നത് ആര്‍ഭാട ജീവിതത്തിനാണന്ന് പോലീസ്. വിലകൂടിയ മൊബൈലുകളും വസ്ത്രങ്ങളും അടിപൊളി ജീവിതവുമായി സുഖിച്ചു കഴിയുന്ന ശാലിനി കട്ടപ്പനയിലെ നാട്ടുകാര്‍ക്ക് മുന്നില്‍ നല്ല സ്വഭാവമുള്ള തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു.
പ്ലസ് ടു പാസായ ശേഷം 6 മാസത്തെ ആയൂര്‍വ്വേദ കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയെന്നും ഇടുക്കിയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായും ശാലിനി പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്. ശാലിനി മുക്കുപണ്ട പണയ റാക്കറ്റിൻ്റെ ഭാഗമാണോ എന്ന സംശയവും പൊലീസിനുണ്ട്. പനമ്പാലത്ത് പ്രവര്‍ത്തിക്കുന്ന ചൈതന്യ ഫിനാന്‍സ് ഉടമയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ശാലിനിയെ അറസ്റ്റുചെയ്തത്.

കോട്ടയത്ത് പനമ്പാലത്ത് പ്രവര്‍ത്തിക്കുന്ന ചൈതന്യ ഫിനാന്‍സിലെത്തിയ യുവതി ഒന്നരപ്പവൻ്റെ മുക്കുപണ്ടം പണയം വച്ച് 40,000 രൂപ വാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയതിനാലാണ് സ്വര്‍ണം പണയം വയ്ക്കുന്നതെന്നാണ് യുവതി അറിയിച്ചത്. സംശയം തോന്നി ജീവനക്കാര്‍ സ്വര്‍ണം പരിശോധിച്ചതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു.
അതേസമയം, ശാലിനിക്ക് എവിടെ നിന്ന് മുക്കുപണ്ടം ലഭിച്ചു എന്നത് സംബന്ധിച്ചും ആരൊക്കെ സഹായിച്ചു എന്ന കാര്യത്തിലും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. ശാലിനിയുടെ സഹായി ബബിതയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബബിതയില്‍ നിന്നും ശാലിനിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പൊലീസ് നിഗമനം.

സമാന രീതിയിലായിരുന്നു കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ബാങ്കിൽ നിന്നും പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായത്. സംഭവത്തിൽ ഏഴംകുളം നെടുമണ്‍ മലയില്‍ ഹൗസില്‍ സുകേഷിനെയാണ് (38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ സൗമ്യ ഫിനാന്‍സിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഭാര്യയെ സുഖമില്ലാതെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണെന്നും അടിയന്തര സര്‍ജറിക്കായി 60000 രൂപ വേണമെന്നും പറഞ്ഞാണ് ഏപ്രില്‍ 25ന് ഇയാള്‍ പണ്ടങ്ങള്‍ പണയം വച്ചത്. രണ്ടര പവൻ്റെ വളകള്‍ പണയം വച്ചാണ് 65,000 രൂപ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പ്രതി കൈക്കലാക്കിയത്.

ഫെബ്രുവരി 23 ന് നിലമാമൂട്ടിലെ നന്ദനം ഫിനാന്‍സിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫിനാന്‍സിലമാണ് പ്രതികള്‍ മുക്ക്പണ്ടം പണയം വെച്ചത്. കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാള്‍മാര്‍ക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നല്‍കി 65000 രൂപയും വാങ്ങി കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് നന്ദനം ഫിനാന്‍സിലെത്തിയും പ്രതികള്‍ തട്ടിപ്പ് നടത്തി. ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മ്മിച്ച മാല പണയം വെച്ച് 48000 രൂപയാണ് പ്രതികള്‍ തട്ടിയത്. ഈ സാഹചര്യത്തില്‍ വലിയൊരു മാഫിയ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.
