
ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയര്‍ വിളമ്പുന്നത് നിരോധിച്ച് ഹിമാചല്‍ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത്. നിരോധനം സംബന്ധിച്ച് പഞ്ചായത്ത് പ്രമേയം പാസാക്കി. പാഴ് ചെലവ് തടയുന്നതിൻ്റെ ഭാഗമായാണ് തീരുമാനമെന്ന് പഞ്ചായത്ത് മേധാവി അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയര്‍ വിളമ്പുന്നത് നിര്‍ത്താന്‍ സമവായ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്‌പോ പറഞ്ഞു.
വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്‌കാരം’ കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ യുവാക്കള്‍ക്കും ഉത്കണ്ഠയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് പ്രതികരിച്ചു.

നേരത്തെ, കിന്നൗര്‍ ജില്ലയിലെ ഹാംഗ്രാംഗ് താഴ്വരയിലെ സുമാര പഞ്ചായത്ത് വിവാഹങ്ങളില്‍ ഗോത്ര ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബോളിവുഡ് ശൈലിയിലുള്ള ആഡംബര വിവാഹങ്ങള്‍ നിരോധിക്കാനും പ്രമേയം പാസാക്കിയിരുന്നു.
