
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ പ്രസവരോഗ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്ന് കാഞ്ഞങ്ങാട് ഐ.എം.എ ഹാളിൽ ചേർന്ന കെ.ജി.എം.ഒ.എ നോർത്ത് സോൺ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നല്ല രീതിയിൽ നടക്കുന്ന ജില്ല ആശുപത്രി പ്രസവ രോഗവിഭാഗത്തെ മാറ്റുന്നത് രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളു. അമ്മയും കുഞ്ഞും ആശുപത്രിയിലെ സൗകര്യങ്ങളുടെ കുറവുമൂലം ജില്ലാ ആശുപത്രിയിൽ ലഭിക്കുന്ന പ്രസവ ചികിത്സാ സൗകര്യം പോലും അവിടെ ലഭ്യമാകില്ല എന്ന കാര്യവും കൂടി പരിഗണിക്കണം. അമ്മയും കുഞ്ഞും ആശുപത്രിയിൽ ഗൈനോക്കോളജിസ്റ്റ് ഉൾപടെയുള്ള ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയായിരിക്കണം അമ്മയും കുഞ്ഞും ആശുപത്രി ശാക്തികരിക്കേണ്ടത്. അല്ലാതെ മറ്റൊരു ആശുപത്രിയിലെ സേവനം നിർത്തി വെച്ച് കൊണ്ടാകരുത്. കാസറഗോഡ് ജില്ലയിൽ കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സ്പെഷ്യലിറ്റി ഡോക്ടർമാരുടെ തസ്തികകൾ നികത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാസറഗോഡ്, വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് ഇൻസെൻ്റിവ് നൽകുന്ന കാര്യം പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ. ടി.എൻ സുരേഷ് ഉൽഘാടനം ചെയ്തു. നോർത്ത് സോൺ വൈസ് പ്രസിഡണ്ട് ഡോ.മുരളിധരൻ എം. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.സുനിൽ പി.കെ, നോർത്ത് സോൺ ജോയൻ്റ് സെക്രട്ടറി ഡോ.രാജേഷ് ഒ.ട്ടി, മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ.വിജയ കൃഷ്ണൻ, ഡോ. റൗഫ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ.ജമാൽ അഹ്മദ്, ജില്ലാ സെക്രട്ടറി ഡോ.ഷിൻസി വി.കെ തുടങ്ങിയവർ സംസാരിച്ചു. മുൻകാല നേതാക്കളെ യോഗത്തിൽ ആദരിച്ചു. തുടർന്ന് വിദ്യഭ്യാസ പരിപാടി, കലാ പരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
