
കണ്ണൂര്‍: കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്‌മാരക മന്ദിരം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്‌മാരകം നിര്‍മിച്ചത്. ഈ മാസം 22ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
2015 ജൂണ്‍ അറിന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് സ്ഫോടനത്തിലാണ് ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത് ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഇതേക്കുറിച്ച് മറുപടി പറയേണ്ട ഉത്തരവാദിത്വം സി.പി.എമ്മിന് ഇല്ലെന്നുമായിരുന്നു. അവരുടെ ഒന്നാം ചരമവാര്‍ഷികം മുതല്‍ തന്നെ സി.പി.എം പ്രദേശത്ത് അനുസ്‌മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിച്ചാണ് രക്തസാക്ഷി മന്ദിരം നിര്‍മിച്ചിരിക്കുന്നത്. മരിച്ച സുബീഷും ഷൈജുവും സി.പി.എമ്മിൻ്റെ സജീവ പ്രവര്‍ത്തകരായിരുന്നു.
