
മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനത്തില്‍ നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി. മുസ്‌ലിം സ്ത്രീകള്‍ക്ക് ജുഡീഷ്യല്‍ നടപടി ക്രമങ്ങളിലൂടെയല്ലാതെയും വിവാഹ മോചനത്തിന് അവകാശമുണ്ടെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി വിധിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
49 കീഴ് വഴക്കം റദ്ദാക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.കോടതിയിലൂടെ മാത്രമുള്ള വിവാഹമോചനം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം ഹർജികള്‍ തീര്‍പ്പാക്കിയായിരുന്നു പുതിയ ഉത്തരവ്. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ വിവാഹ മോചനത്തിനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് ഉണ്ടെന്ന് വിലയിരുത്തലാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

സ്ത്രീകള്‍ക്ക് കോടതി മുഖാന്തിരം മാത്രമേ വിവാഹ മോചനെ നേടാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു കെ.സി. മോയിന്‍ – നഫീസ കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.കെ.സി. മോയിന്‍ – നഫീസ കേസിലെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യല്‍ വിവാഹ മോചനത്തില്‍ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി വിലയിരുത്തി.
മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനായി ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. ത്വലാഖ് – എ തഫ്വിസ്, ഖുല, മുബാറത്ത്, ഖ്വാസിമാരെ പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹ മോചനത്തിന് അനുമതി നല്‍കുന്നതാണ് ഫസ്ഖ്.
