
കാസർഗോഡ്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സ്വർണ്ണത്തിന് വേണ്ടിയാണ് കോല നടത്തിയത്. മൂന്ന് സ്ത്രീകളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ.എച്ച് ഷമീന, ആൺ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ പലപ്പോഴായി തട്ടിയെടുത്ത 596 പവൻ സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. 2023 ഏപ്രിൽ 14നാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ തട്ടിയെടുത്ത സ്വർണം കാസർഗോഡുള്ള വിവിധ ജ്വല്ലറികളിൽ വിറ്റതായാണ് സൂചന. സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മകൻ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതും അന്വേഷണം വേഗത്തിലാക്കിയതും. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ. ജെ ജോൺസൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
