
കുറ്റിക്കോല്‍/കാസർകോട്: നാട്ടിലൊരു ബസ് വെയിറ്റിങ് ഷെഡ്ഡ് കെട്ടാനുള്ള ശ്രമത്തിലാണ് പയ്യങ്ങാനം നിവാസികൾ. കാസര്‍കോട് കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച മുരളിയാണ് വൈറ്റിംഗ് ഷെഡിന് കല്ലുചുമക്കാൻ മുന്നിൽ നിന്ന് നയിച്ചത്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാര്‍ഡ് 15ല്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് മുരളി ജയിച്ചത്. ബസ് വെയിറ്റിങ് ഷെഡ്ഡ് കെട്ടാനായുള്ള പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മുരളി ഇനി പ്രസിഡണ്ടായി കുറ്റിക്കോൽ പഞ്ചായത്തിനെ നയിക്കും.

കഴിഞ്ഞ തവണ കുറ്റിക്കോല്‍ പഞ്ചായത്തിലെ എസ്.ടി പ്രൊമോട്ടറായിരുന്ന മുരളി ഡി.വൈ.എഫ്.ഐ കുറ്റിക്കോല്‍ മേഖല കമ്മറ്റി അംഗം കൂടിയാണ്. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിര്‍വ്വഹിക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്‍റെ വികസനത്തിനായി നിലകൊള്ളുമെന്നും മുരളി പറഞ്ഞു.
15-ാം വാര്‍ഡിന്‍റെ മുരളി ജനപ്രതിനിധിയായി. കുറ്റിക്കോൽ പഞ്ചായത്ത് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചതോടെ എസ്.ടി സംവരണമായതിനാല്‍ പ്രസിഡന്റ് സ്ഥാനം മുരളിയെത്തേടിയെത്തും. 31നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
