
ബോവിക്കാനം: മുളിയാറിലെ രൂക്ഷമായ പുലിഭീഷണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർക്ക് നിവേദനമയച്ചു. മുളിയാർ പഞ്ചായത്തിൽ ഭൂരിഭാഗവും പ്ലാന്റേഷൻ കോർപറേൻ്റെയും, വനം വകുപ്പിൻ്റെയും അധീനതയിലുള്ള ഭൂമിയാണ്. ജനവാസ മേഖലയാകട്ടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുലിയുടെ അക്രമണ ഭീഷണിയുടെ നിഴലിലാണ്. ഒന്നര വർഷം മുമ്പാണ് ആദ്യമായി പുലിയെ കണ്ടതായി പൊതുജനങ്ങളും, ജന പ്രതിനിധികളും പരാതി പെട്ടത്. അന്ന് ഇക്കാര്യം അധികൃതർ മുഖവിലക്കെടുത്തില്ല. പിന്നീട് പലരുടെയും വളർത്തു മൃഗങ്ങൾക്ക് നേരെ അക്രമണം നടത്തുകയും കൊന്ന് തിന്നുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ജനവാസ കേന്ദ്രങ്ങളിൽ പുലിയെ കാണപെടാൻ തുടങ്ങിയതോടെ വിദ്യാർത്ഥികളും വീട്ടമ്മമാരും പുലിയുടെ അക്രമണത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വ്യാപകമായ പരാതിയും വാർത്തയും പരന്നതോടെ വനം വകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഒരു കൂട്ടം പുലികൾ മുളിയാർ വനാതിർത്തിക്കകത്ത് ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മാസം രണ്ട് പിന്നിട്ടിട്ടും പുലിയെ കൊണിവെച്ച് പിടികൂടാനോ ഓടിച്ച് ഉൾവനത്തിലേക്ക് മാറ്റാനോ കഴിഞ്ഞിട്ടില്ല. പുലിയെകണ്ട മേഖലയിൽ തന്നെ നൂറു കണക്കിന് കുട്ടികൾ പഠികുന്ന വിദ്യാലയമുണ്ട്. വളരെ ആകുലതയോടെയാണ് രക്ഷിതാക്കൾ മക്കളെ പഠിക്കാൻ വിടുന്നത്. ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റി ഡ്രോൺ ഉൾപ്പെടെയുള്ള ശാസ്ത്രീയ സംവിധാനം പ്രയോജനപെടുത്തി പുലിയെ പിടികൂടുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും ശുഷ്കാന്തിയോടെയുള്ള നടപടികൾ അടിയന്തിരമായി കൈകൊള്ളാണമെന്ന് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
