
തിരുവനന്തപുരം: വയനാട് ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പൂർണ്ണമായും ഇല്ലാതായതായി വിലയിരുത്തൽ. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകള്ളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത് നിന്നും രക്ഷാപ്രവർത്തകർ നേരിടുന്നത്. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോക യോഗം വിലയിരുത്തി.

മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാനപ്പെട്ട രണ്ട് വാര്‍ഡുകളാണ് മുണ്ടക്കൈയും ചൂരല്‍ മലയും. 900 പേരാണ് മുണ്ടക്കൈയിൽ മാത്രം വോട്ടര്‍പട്ടികയിലുള്ളത്. ചൂരൽമല വാര്‍ഡിൽ 855 വോട്ടര്‍മാരാണ് ഉള്ളത്. കുട്ടികള്‍, എസ്റ്റേറ്റുകളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍, റിസോര്‍ട്ടിലെ ജീവനക്കാരും അതിഥികളും ഒഴികെയുള്ള കണക്കാണിത്. മുണ്ടക്കൈയിൽ മാത്രം ആകെയുള്ളത് 431 കെട്ടിടങ്ങളാണ്. പാഡികളിലെ ഓരോ റൂമും ഉള്‍പ്പെടെയുള്ള കണക്ക്. മുണ്ടക്കൈയിൽ എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതിൽ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി. ചൂരൽമല വാര്‍ഡില്‍ 599 കെട്ടിടങ്ങളാണ് ഉള്ളത്. ദുരന്തത്തിന്‍റെ കാഠിന്യം കണത്തിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നും യോഗം വിലയിരുത്തി.
