
ഡി.സി.സി അധ്യക്ഷപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അധ്യക്ഷപട്ടികയിൽ പരസ്യമായ പ്രതിഷേധം ഉയർത്തി ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുവരും പറഞ്ഞു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

താനുമായി ചർച്ച നടത്തിയെന്ന് അറിയിച്ച് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കൾക്കെതിരെ നടപടിയെടുത്തതിലും ഉമ്മൻചാണ്ടി അതൃപ്തി അറിയിച്ചു. ഡി.സി.സി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്‌പെൻറ് ചെയ്ത നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
കോൺഗ്രസിൽ ആർക്കാണ് ഗ്രൂപ്പില്ലാത്തതെന്ന് ചെന്നിത്തല ചോദിച്ചു. എല്ലാവരും ഗ്രൂപ്പ് മാനേജറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു. സ്ഥാനങ്ങൾ ലഭിക്കുമ്പോൾ ഗ്രൂപ്പില്ലായെന്ന് പറയുന്ന സ്ഥിതിയാണ് കോൺഗ്രസിൽ ഇപ്പോഴുളളതെന്നും ചെന്നിത്തല പറഞ്ഞു.
