
കാസർകോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ മൂന്ന് സെന്റ് ഭൂമി ലഭിച്ചവർക്ക് അതിർത്തി നിർണയ നടപടികൾക്ക് ഈമാസം 30വരെ അപേക്ഷിക്കാമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരിസ്വാഗത് രൺവീർ ചന്ദ്. പതിവ് ലഭിച്ചിട്ടും ഭൂമി നാളിതുവരെ കൈവശം വെയ്ക്കാത്തവരുടെയും അതിർത്തി നിർണയത്തിന് അപേക്ഷിക്കാത്തവരുടെയും ഭൂമി ഇനിയൊരു അറിയിപ്പ് കൂടാതെ പതിവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കാസർകോട് തഹസിൽദാർ രാജൻ എ.വി പറഞ്ഞു. വ്യക്തമായ മേൽവിലാസം ഫോൺ നമ്പർ സഹിതം ഗുണഭോക്താകൾക്ക് ഭൂമി ലഭിച്ച വില്ലേജിലോ അവർ താമസിക്കുന്ന വില്ലേജിലോ അപേക്ഷ നൽകാമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ വില്ലേജ് ഓഫീസർമാരിൽ നിന്നും വിവര ശേഖരണം നടത്തിയതിൽ പത്ത് വില്ലേജുകളിലായി 2771 പേർക്ക് ഭൂമി അളന്ന് അതിർത്തി കാണിച്ചു നൽകാൻ ബാക്കിയുണ്ടായിരുന്നു. കാസർകോട് താലൂക്കിലെ ആദ്ദൂർ, അസൂർ, ബേഡഡുക്ക, ബേള, കൊളത്തൂർ, കുംമ്പഡാജെ, കുറ്റിക്കോൽ, മുളിയാർ, മുന്നാട്, പാടി, തെക്കിൽ എന്നീ വില്ലേജുകളിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
