
അബുദാബി: കോവിഡ് 19യെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി യു. എ .ഇ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും ,രോഗഭീതിയാലും പ്രയാസമനുഭവിക്കുന്ന അബൂദാബിയിലെ പ്രവാസികളെ ചേർത്ത് പിടിച്ചും ഭരണകൂടം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കണ്ണിയായും അബുദാബി കാസര്‍കോട് ജില്ലാ കെ. എം. സി. സി മാതൃകയാവുന്നു.
അബുദാബിയിലെ പ്രശസ്തമായ മാളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഭീതിയിലായ മാളിലെ മുഴുവൻ മലയാളി സ്റ്റാഫുകളെയും ബന്ധപ്പെട്ട് അവർക്ക് ആത്മവിശ്വാസം നൽകാനും നിരീക്ഷണത്തിലേക്ക് പോകുവാനുമുള്ള എല്ലാ സൗകര്യവും യുദ്ധകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്താനും കാസര്‍കോട് ജില്ലാ കെ. എം. സി. സിക്ക് സാധിച്ചു. ഡോ. ഷംഷീർ വയലിന്‍റെ നേതൃത്തത്തിലുള്ള വി.പി.എസ് ഗ്രൂപ്പാണ് നിരീക്ഷണത്തിലുള്ള മുഴുവൻ ആളുകൾക്കും ഒരു മാസത്തേക്ക് വേണ്ട രണ്ടു ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കാൻ കെ. എം. സി. സി യുമായി സഹകരിച്ചത്.

ഹെൽത്ത് അതോറിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അധികൃതരുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കൂടുതൽ ആളുകൾക്ക് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കാൻ ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകളുമായും എംബസി അധികൃതരുമായും നിരന്തരമായി ബന്ധപ്പെടാൻ പി. ആർ. ഒ വിംഗിന്‍റെ പ്രത്വേക സെല്ലിന് തന്നെ രൂപം നൽകിയിട്ടുണ്ട്.
അബൂദാബി കാസര്‍കോട് ജില്ലാ കെ. എം. സി. സിയുടെയും കീഴിലുള്ള വിവിധ വിങ്ങുകളുടെയും മുഴുവൻ ഭാരവാഹികളും പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ജീവൻ പണയം വെച്ചും പ്രതിബദ്ധതയോടെ സേവനരംഗത്തുണ്ട്. ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിങ് വിസയിൽ വന്ന് പ്രയാസമനുഭവിക്കുന്നവർ, അബുദാബിയിലെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട് പോയവർ, തുടങ്ങിയവർക്കൊക്കെയും സഹായമെത്തിക്കാനുള്ള ഒരുക്കങ്ങളും കമ്മിറ്റി നടത്തി കൊണ്ടിരിക്കുകയാണ് .
