കാസര്‍കോട് ജില്ലയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് സമ്പര്‍ക്ക കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ്  സമ്പര്‍ക്ക കേസുകള്‍;  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട് : ജില്ലയില്‍ ഒറ്റദിവസം തന്നെ 11 കോവിഡ് -19 സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ ..വി. രാംദാസ് അറിയിച്ചു.കാസര്‍രകോട് നഗരത്തിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നാല് പേര്‍ക്കും തൊട്ടടുത്ത ഫ്രൂട്‌സ് കടയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസ്തുത പച്ചക്കറിക്കടയുടെ ഉടമസ്ഥന്‍ പച്ചക്കറി വാങ്ങുന്നതിനായി സ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്തതായി അറിയാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ മംഗലാപുരത്തു നിന്ന് വരുന്ന വാഹനങ്ങളിലെ പരിശോധന ശക്തമാക്കും.

കര്‍ണാടകയില്‍ നിന്ന് വനത്തിലൂടെ ഊടു വഴികളില്‍ ആളുകള്‍ അനധികൃതമായി നാട്ടിലേക്ക് വരുന്ന പ്രവണത ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ മനസിലാക്കുകയും അതിനെതിരായ ജനകീയകൂട്ടായ്മകള്‍ സൃഷ്ടിച്ചുകൊണ്ട് ജില്ലയിലേക്കുള്ള പ്രവേശനം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരത്തില്‍ ആരെങ്കിലും ജില്ലയിലേക്ക് വന്നതറിഞ്ഞാല്‍ തൊട്ടടുത്ത ആരോഗ്യസ്ഥാപനങ്ങളെ അറിയിക്കണം.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ അവരുടെ ശരിയായ യാത്രാവിവരങ്ങള്‍ വെളുപ്പെടുത്തണം. യാത്രാവിവരങ്ങള്‍ മറച്ചുവെക്കുന്നത് ജില്ലയില്‍ കോവിഡിന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കും. കൂടാതെ ഇത് കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനെന്‍സ് 2020 പ്രകാരം ശിക്ഷലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.

പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. ചുരുങ്ങിയത് ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം. ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണു വിമുക്തമാക്കുകയോ ചെയ്യേണ്ടതാണ് . കോവിഡ് സാമൂഹ്യവ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

0Shares