Trending News





തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെയും വഫയെയും കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ശ്രീറാമിനെതിരെ നിലനിൽക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റവും മദ്യപിച്ച് വാഹനം ഓടിച്ചതും മാത്രമെന്ന് കോടതി. അലക്ഷ്യമായി വാഹനമോടിച്ച കേസ് ശ്രീരാമനെതിരെ നിലനിൽക്കും. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫയ്ക്കെതിരെ മോട്ടോർ വാഹന കേസ് മാത്രമാണുള്ളത്.
Also Read
കേസിലെ ഒന്നാം പ്രതിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. വഫ ഫിറോസ് രണ്ടാംപ്രതിയാണ്. സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കേസിൻ്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, നരഹത്യാകുറ്റം നിലനിൽക്കില്ല എന്നീ വാദങ്ങളാണ് ശ്രീറാം വെങ്കിട്ടരാമൻ ഹർജിയിൽ പറഞ്ഞിരുന്നത്. ബഷീറിനെ തനിക്ക് മുൻപരിചയമില്ല. അതിനാൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നും ശ്രീറാം കോടതിയിൽ പറഞ്ഞു. ശ്രീറാമിനോട് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം- വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിൻ്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീര്‍ മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച ശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നാണ് പൊലീസ് കേസ്.
ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി കേന്ദ്ര വിജിലൻസ് കമ്മീഷൻ കഴിഞ്ഞമാസം ഫയലിൽ സ്വീകരിച്ചിരുന്നു. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാമിനെ സിവിൽ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ക്രിമിനൽ കേസ് പ്രതിയായിരിക്കെ നിയമ വിരുദ്ധമായി നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

Sorry, there was a YouTube error.