
തിരുവനന്തപുരം/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് 39 പേരിൽ കോവിഡ് -19 (കൊറോണ) സ്ഥിരീകരിച്ചപ്പോൾ അതിൽ 34 പേരും കാസർകോട് ജില്ലയിലാണ്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ പടരുന്ന പ്രദേശമായി കാസർകോട് ജില്ല മാറുകയാണ്. കഴിഞ്ഞ രണ്ട് ദിവസം വന്ന കൊറോണ റിസൾട്ടിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞിരുന്നു. ഇത് ജില്ലയ്ക്ക് ആത്മവിശ്വാസം നൽകിയിരുന്നെങ്കിലും ഇപ്പോൾ ആശങ്കയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഇന്ന് മാത്രം 34 പേരിൽ രോഗം സ്ഥിരീകരിച്ചതിനാൽ ഇതിൽ കൂടുതലും സമ്പർക്കം മൂലം രോഗം പടർന്നതാണോ എന്നതിലാണ് ആശങ്ക. കൊല്ലത്തും ഒരാൾക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കൊറോണ ബാധിതർ ഉള്ളതായി സംസ്ഥാനം ഉറപ്പിച്ചു.
വയനാട് ജില്ലയിൽ ഇന്നല ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ എല്ലാ ജില്ലകളിലും കടന്നു കൂടിയതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
