കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍; വിരലടയാളം പരിശോധിക്കാൻ പൊലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍; വിരലടയാളം പരിശോധിക്കാൻ പൊലീസ്

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്ന പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. രാത്രി ഈ ഭാഗത്തു കണ്ടത് ഇയാളെ ആണെന്ന് ബി.പി.സി.എല്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാളുടെ വിരലടയാളം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പെട്രോള്‍- ഡീസലിൻ്റെ സാന്നിധ്യം ബോഗിയില്‍ ഇല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനില്‍ കയറുന്നതാണ് പുറത്തുവന്ന സി.സി.ടിവി ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.

ബി.പി.സി.എല്ലിൻ്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൻ്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിൻ്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരിക്കില്ല. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ട്രെയിനിൻ്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. അതിനാല്‍ റെയില്‍വേ പൊലീസ് അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്‍ജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

0Shares