
കാഞ്ഞങ്ങാട്(കാസർകോട്): ജില്ലയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ മന്ത്രി ജി.ആർ അനിൽ കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ അവലോകനം ചെയ്തു. കേ സ്റ്റോറിൻ്റെ പ്രവർത്തനം ജില്ലയിൽ വിപുലമാക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നിലവിൽ പന്ത്രണ്ട് സ്റ്റോറുകൾ ആണ് പ്രവർത്തിക്കുന്നത്. ഓണത്തിന് മുമ്പായി 30 കെ സ്റ്റോറുകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ ഷോപ്പുകളോട് ചേർന്നാണ് കെ സ്റ്റോർ പ്രവർത്തിക്കുക. ഗ്യാസ് സിലിണ്ടർ സാമ്പത്തിക ഇടപാട് സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് സജ്ജമാക്കുന്നത്.

സപ്ലൈകോ ഉൽപ്പന്നങ്ങൾക്ക് പുറമേ വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങൾ കുടുംബശ്രീ ഉൽപ്പന്നങ്ങൾ കാർഷിക ഉത്പന്നങ്ങൾ എന്നിവ കെ സ്റ്റോറിലൂടെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ജില്ലയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ സ്റ്റോർ റേഷൻ ലൈസൻസി മാരുടെയും അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
