
ന്യൂഡല്‍ഹി: ഡ്രഡ്‌ജര്‍ അഴിതി കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് തിരിച്ചടി. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് റദാക്കിയ ഹൈക്കോടതി വിധിക്ക് പരമോന്നത കോടതിയുടെ സ്റ്റേ. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്‌ജര്‍ ഇറക്കുമതി ചെയ്‌തതില്‍ ക്രമക്കേട് ആരോപിച്ച് 2019ലാണ് ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തത്.
മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്‌മെണ്ട് പര്‍ച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്‌ജര്‍ വാങ്ങിയത്. അതിനാല്‍ ജേക്കബ് തോമസിൻ്റെ പേരില്‍ മാത്രം എടുത്ത കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ കേസില്‍ അന്വേഷണം തുടരണമെന്നും, വിജിലന്‍സിനോട് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നുമാണ് നിര്‍ദ്ദേശം. അന്വേഷണത്തിനിടെ ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് റദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഹോളണ്ടിലെ കമ്പനിയില്‍ നിന്നു ഡ്രഡ്‌ജര്‍ വാങ്ങിയതിൻ്റെ പല വിവരങ്ങളും സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചെന്ന് അപ്പീലില്‍ ആരോപിക്കുന്നു. ടെന്‍ഡര്‍ നടപടികളില്‍ ജേക്കബ് തോമസിന് ഗുരുതരവീഴ്‌ച സംഭവിച്ചെന്നും ആരോപണമുണ്ട്. കേസ് പരിഗണിച്ച സുപ്രീം കോടതി കേസില്‍ അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഡ്രഡ്‌ജര്‍ ഇടപാടില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദേശമുണ്ട്.
