
ഹൈദരാബാദില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കറുടെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ 132-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 125 അടി ഉയരത്തില്‍ നിര്‍മിച്ച വെങ്കല പ്രതിമയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രതിമയുടെ അനാച്ഛാദന കര്‍മം നിര്‍വഹിച്ചു.
അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കറെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമയാണിത്. 119 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 35,000-ത്തിലധികം ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ച് കൃത്യമായ ക്രമീകരണങ്ങളോടെയാണ് അനാച്ഛാദന ചടങ്ങ് നടന്നത്. 750 സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്തി.

ഹൈദരാബാദില്‍ എത്തുന്നതിന് മുമ്പ് 50 കിലോമീറ്ററിനുള്ളില്‍ നിയമസഭാ സമുച്ചയത്തിലെത്തിയ ആളുകള്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിരുന്നു.ഒരു ലക്ഷം സ്വീറ്റ് പാക്കറ്റുകളും 1.50 ലക്ഷം ബട്ടര്‍ മില്‍ക്ക് പാക്കറ്റുകളും കുടിവെള്ളവും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കി. ഹൈദരാബാദിലെ പ്രശസ്തമായ ഹുസൈന്‍ സാഗര്‍ തടാകത്തിൻ്റെ തീരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്നാണ് പ്രതിമ നിലകൊള്ളുന്നത്.
