
ചോറ്റാനിക്കര / എറണാകുളം: ഓര്‍മ്മശക്തി കൊണ്ട് അദ്ഭുതങ്ങള്‍ തീര്‍ക്കുകയാണ് ബാലിക. 19 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയുന്ന ഈ കൊച്ചുമിടുക്കി ഓരോ രാജ്യത്തിൻ്റെ സവിശേഷതകളും കൃത്യമായി പറയും.
ചോറ്റാനിക്കര അമ്പാടിമല സ്വദേശിയായ കാര്‍ത്തിക വീട്ടില്‍ സുമേഷ്- ദിവ്യ ദമ്പതികളുടെ മകളായ സഹൃതിയാണ് പിച്ചവെയ്ക്കുന്ന പ്രായത്തില്‍ ഓര്‍മ്മശക്തി കൊണ്ട് ഏവരെയും അതിശയിപ്പിക്കുന്നത്. ഇതിനകം ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിലും കലാം വേള്‍ഡ് റെക്കോർഡ്‌സിലും ഇടംപിടിച്ചു കഴിഞ്ഞു സഹൃതി.
ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ അമ്മ ദിവ്യ നല്‍കിയ പരിശീലനമാണ് സഹൃതിയെ റെക്കാഡുകളുടെ കുഞ്ഞു രാജകുമാരിയാക്കിയത്.

ആദ്യം അമ്മ സഹൃതിക്ക് ചെറിയ കഥകള്‍ പറഞ്ഞുകൊടുത്തു. കുട്ടിക്ക് കീറിക്കളയാൻ കഴിയാത്ത പുസ്തകങ്ങളും വാങ്ങിനല്‍കി. കഥകളിലെ ചിത്രങ്ങളെ കുറിച്ച് വിശദമായി പറഞ്ഞു കൊടുക്കുകയും ചെയ്‌തു. പിന്നീട് ഈ കഥകള്‍ പറയുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്ത് പറയാൻ സഹൃതിക്ക് സാധിക്കുന്നെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.
പക്ഷികള്‍, വന്യമൃഗങ്ങള്‍, പഴം, പച്ചക്കറി, വീട്ടുപകരണങ്ങള്‍ എന്നിവയുടെയെല്ലാം പേരും സഹൃതിക്ക് അറിയാം. കൂടാതെ രാജ്യത്തെ പ്രമുഖ നേതാക്കളുടെ പേരുകളും കാണാപ്പാഠം. ബുദ്ധിശക്തിയിലൂടെ സോഷ്യല്‍ മീഡിയയിലും താരമായി സഹൃതി.
