
കാസറഗോഡ്: കൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളേജിലെ സെമിനാർ റൂമിൽ വെച്ച് ഒരു പി.ജി വിദ്യാർത്ഥിനിയായ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി ക്രൂരമായ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത സമരം ജില്ലയിലും പ്രതിഫലിച്ചു. സമരത്തിൻ്റെ ഭാഗമായി കാസറഗോഡ് ഐ.എം.എ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാർ ജനറൽ ആശുപത്രി പരിസരത്ത് ധർണയും പ്രതിഷേധ റാലിയും നടത്തി. കാസറഗോഡിലെ ജനറൽ ആശുപത്രിയുൾപ്പടെയുള്ള സർക്കാർ സ്വകാര്യ ആശുപത്രിയുൾപ്പടെയുള്ള ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗത്തിൽ നിന്ന് ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ട് നിന്നു. ക്ലിനിക്കുകളും പ്രവർത്തിച്ചില്ല. അടിയന്തര ശാസ്ത് ക്രിയകളും പ്രസവചികിൽസയും നടന്നു. സമരത്തിലുള്ള ഡോക്ടർമാർ കിടപ്പു രോഗികളെ പരിശോധിച്ചു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടം ഗുണ്ടകൾ വന്ന് സമരത്തിലായിരുന്ന ഡോക്ടർമാരെ ആക്രമിക്കുകയും ആശുപത്രി അടിച്ചു തകർക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. സർക്കാർ കുറ്റവാളികളോടെ ഒപ്പമാണ് എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങൾ മുമ്പോട്ടു നിക്കുന്നത്. ഇന്ത്യയിലെ പല ആശുപത്രികളിലും സുരക്ഷിതമായല്ല ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ജോലി ചെയ്യുന്നത്. ആർക്കും വന്ന് എന്തും ചെയ്യാവുന്ന ഇടമായി ആശുപത്രികൾ മാറിയിരിക്കുന്നു. ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും സമരക്കാർ പറഞ്ഞു.

മാധ്യമ പിന്തുണയും പൊതുജന പിന്തുണയും ഡോക്ടർമാരുടെ സുരക്ഷക്ക് വേണം. ആശുപത്രികൾ സേഫ് സോണുകളായി പ്രഖ്യാപിക്കണം. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. PG വിദ്യാർത്ഥികളായ ഡോക്ടർമാർക്ക് ജോലി സ്ഥലത്ത് വേണ്ടത്ര സൗകര്യമുണ്ടാകണം. 24 മണിക്കൂരം 36 മണിക്കുറും തുടർച്ചയായുള്ള ജോലി അവസാനിപ്പിക്കണം. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ആശുപത്രികളിൽ ഉണ്ടാകണം.രോഗികൾക്ക് ഭയരഹിതമായി ചികിത്സ തേടാൻ പറ്റണം എന്ന സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ജമാൽ അഹ്മദ് എ ഉൽഘാടനം ചെയ്തു. ഐ.എം.എ ജില്ലാ കൺവീനർ ഡോ.നാരായണ നായിക് ബി അധ്യക്ഷത വഹിച്ചു. ഐ.എം.എ നേതാക്കളായ ഡോ.ജിതേന്ദ്ര റൈ, ഡോ കാസിം ടി, ഡോ. പ്രജ്യേത് ഷെട്ടി, ഡോ.ജനാർദനനായിക്, ഡോ. മായ മല്യ, ഡോ.മഹേഷ്, ഐ.ഡി.എ സെക്രട്ടറി ഡോ.അജിതേഷ്, ആയുർവേദ അസോസിയേഷൻ പ്രസിഡൻറ് ഡോ ശ്യാമള, നഴ്സിംഗ് സൂപ്രണ്ട് ഉഷ വിവിധ ആശുപത്രി ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളായ ശ്രീമതി രാജി, ദിവ്യ, ഷാജി, നാരായണ ബി, സതിശൻ ടി, ശ്രീധരൻ, മാഹിൻ കുന്നിൽ തുടങ്ങിയവർ സംസാരിച്ചു. ധർണക്കു ശേഷം നഗരം ചുറ്റി പ്രകടനം നടത്തി.
