
ഓടുന്ന ട്രെയിനിൽ നിന്നും ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്നത് തിങ്കളാഴ്ച മുംബൈയിലാണ്. കൂലിപ്പണിക്കാരായ ദമ്പതികൾ രണ്ട് മാസം മുൻപാണ് വിവാഹിതരായത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആദ്യ വിവാഹത്തിലുള്ള ഏഴ് വയസുള്ള പെൺകുട്ടിയുമായി ഇവര്‍ ലോക്കൽ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു.

ട്രെയിന്‍റെ വാതിലിനടുത്ത് നിന്നായിരുന്നു ഇവരുടെയാത്ര. യാത്രയ്ക്കിടയിൽ താഴേക്ക് വീഴാൻ പോയ യുവതിയെ ഭർത്താവ് പെട്ടെന്ന് തന്നെ താങ്ങി പിടിച്ചുവെങ്കിലും പതിയെ കൈ വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതെല്ലാം ശ്രദ്ധിച്ചു നിന്നിരുന്ന ഒരു യാത്രക്കാരി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയും ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തുകൊണ്ട് സംഭവം നടന്ന സ്ഥലത്തെത്തി.
അവിടെയെത്തിയ പൊലീസ് കണ്ടത് ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന യുവതിയേയാണ്. ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
