
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ(വെള്ളിയാഴ്ച) തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ വടക്കൻ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം കാറ്റ് വീശാനും സാധ്യതയുള്ളതായും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


മത്സ്യത്തൊഴിലാളികളും ജാഗ്രത നിർദേശം പാലിക്കണം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (25/09/2025) മുതൽ 27/09/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷ, വടക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകാനാണ് സാധ്യത. വ്യാപക മഴയോടെ കാലവർഷ കാലം അവസാനിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
