
തിരുവനന്തപുരം: പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവിൽ വധുവിൻ്റെ ബന്ധുക്കള്‍ക്കുനേരെ പടക്കം എറിഞ്ഞ കേസിൽ വരനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻ ഭവനിൽ വിജിൻ (24), സുഹൃത്തുക്കളായ പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരുപൊയ്‌ക പുളിയിൽ കണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിത ഭനിൽ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേർ ഒളിവിലാണ്.

പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്‌ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിൻ്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിനിടെ വിജിൻ്റെ സുഹൃത്തും വധുവിൻ്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ കയ്യാങ്കളി നടന്നു. ഇതിൽ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ ശേഷം ആൾക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
