
പല മേഖലകളിലും സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് തന്റെ കൂടി സർക്കാരാണെന്നും സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ വിമർശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ആരോഗ്യം സാമൂഹിക ക്ഷേമ മേഖലകളിൽ സർക്കാർ മികച്ച പ്രവർത്തനം നടത്തിവരുന്നു. സർക്കാരിനെതിരെ താൻ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും ഗവർണർ പറഞ്ഞു.

സർക്കാരിന് പ്രശ്‌നമുണ്ടാക്കണമെന്ന് താത്പര്യമില്ല. നിയമം നിർമിക്കാനുള്ള സർക്കാരിൻ്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ പ്രശ്നമില്ല. സർവകലാശാലാ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കാൻ തീരുമാനിച്ചത് ഭരണഘടനാ ബാധ്യതയനുസരിച്ചാണ്.
സമവർത്തി പട്ടികയിൽ ഉൾപ്പെട്ടതാണ് വിദ്യാഭ്യാസം. അവിടെ നിയമം കൊണ്ടുവരുമ്പോൾ കേന്ദ്ര സർക്കാരുമായി ചർച്ചചെയ്യണം. വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ അല്ലായിരുന്നെങ്കിൽ ഉടൻതന്നെ ഒപ്പുവച്ചേനെ. സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന് സമയവുമില്ല. ഭരണഘടനയും നിയമവും അനുസരിച്ച് സർക്കാരിൻ്റെ പ്രവർത്തനം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് തൻ്റെ ജോലിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
