
ജലന്തര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ . രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും. രാജിയിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്നാണ് ഫ്രാങ്കോ മുളയ്ക്കലുടെ പ്രതികരണം.
രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് നടപടി. നേരത്തെ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
