
ഇന്ത്യൻ ഫാർമസ്യുട്ടിക്കല്‍സ് രംഗത്ത് വൻ കുതിപ്പിന് 2030ഓടെ വഴിയൊരുങ്ങുമെന്ന് പഠനം. ബില്യണ്‍ ഡോളർ വിറ്റുവരവുള്ള 24 മരുന്ന് കമ്പനികള്‍ക്ക് അടുത്ത ആറ് വർഷത്തിനുള്ളില്‍ അവർക്കുണ്ടായിരുന്ന പേറ്റണ്ടുകള്‍ നഷ്ടമാകും.
ആർത്രൈറ്റിസ്, ക്യാൻസർ, ആസ്‌തമ എന്നീ രോഗങ്ങളുടെ പ്രധാന മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന ഹ്യൂമിറ, കീട്രൂഡ എന്നിവരുടെ ഉള്‍പ്പെടെ പേറ്റണ്ടുകളുടെ കാലാവധിയാണ് കഴിയുന്നത്. ഇത് ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യയില്‍ ജനറിക് മരുന്ന് നിർമ്മാതാക്കള്‍ക്ക് വലിയ വിപണി സാധ്യതയാണ് തുറന്നു നല്‍കുന്നത്.
20.75 ലക്ഷം കോടി ആഗോള വിറ്റുവരവുള്ള മരുന്നുകളുടെ പേറ്റണ്ടുകളാണ് 2030ഓടെ അവസാനിക്കുന്നത്. റൂമറ്റോയുഡ് ആർത്രൈറ്റിസ് മരുന്നിൻ്റെ വില്‍പനയിലൂടെ ഹ്യൂമിറ 2022ല്‍ നേടിയത് 1.76 ലക്ഷം കോടി രൂപയുടെ വരുമാനമായിരുന്നു. സമാനമാണ് മറ്റ് മരുന്നുകളുടെയും വിറ്റുവരവ്. ഈയൊരവസരം കൃത്യമായി ഉപയോഗിച്ചാല്‍ വലിയ നേട്ടം ഇന്ത്യൻ ഫാർമസ്യുട്ടിക്കല്‍സ് രംഗത്തുണ്ടാകും എന്നാണ് ഫാർമസ്യൂട്ടിക്കല്‍സ് വകുപ്പ് നടത്തിയ പഠനം പറയുന്നത്.

2021-22 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയില്‍ ഫാർമ സ്യൂട്ടിക്കല്‍സിൻ്റെ മൊത്തം വാർഷിക വിറ്റുവരവ് ഏകദേശം 42.34 ബില്യണ്‍ ഡോളറാണ്, പേറ്റണ്ടുള്ള മരുന്നുകളുടെ ഉത്പാദനം അതാത് കമ്പനികള്‍ക്ക് മാത്രമേ സാധിക്കു. എന്നാല്‍ പേറ്റണ്ട് അവസാനിക്കുന്നതോടെ മറ്റ് ഫാർമ കമ്പനികള്‍ക്ക് അവയുടെ ജനറിക് പതിപ്പുകള്‍ പുറത്തിറക്കാൻ സാധിക്കും. അതിലൂടെ 90 ശതമാനം വരെ വില കുറവാണ് മരുന്നുകള്‍ക്ക് ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന പേറ്റണ്ട് നഷ്ടം യു.എസിലെയും യൂറോപ്പിലെയും ഏറ്റവും വലിയ ബയോഫാർമ സ്ഥാപനങ്ങളായ ഫൈസർ, നൊവാർട്ടിസ്, മെർക്ക്, എലി ലില്ലി, ബ്രിസ്റ്റോള്‍ മിയേഴ്‌സ് സ്ക്വിബ് തുടങ്ങിയ പലരെയും ബാധിക്കും. അതേസമയം, ഇന്ത്യൻ ജനറിക് ഫാർമസ്യൂട്ടിക്കല്‍ വിപണി കഴിഞ്ഞ വർഷങ്ങളായി ശ്രദ്ധേയമായ വളർച്ച കൈവരിക്കുന്നുണ്ട്.
ഫാർമസ്യുട്ടിക്കല്‍സ് വകുപ്പിൻ്റെ 2022-23 വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയില്‍ ഫാർമസ്യൂട്ടിക്കല്‍സിൻ്റെ മൊത്തം വാർഷിക വിറ്റുവരവ് ഏകദേശം 42.34 ബില്യണ്‍ ഡോളറാണ്.
സണ്‍ ഫാർമ, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ, സിപ്ല, അരബിന്ദോ ഫാർമ, സൈഡസ് കാഡില, ടോറണ്ട് ഫാർമ എന്നിങ്ങനെ ഏഴു ഇന്ത്യൻ കമ്പനികള്‍ ലോകത്തെ ഏറ്റവും മികച്ച 15 ജനറിക് മരുന്നുകളുടെ വിതരണക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
