
ന്യൂഡൽഹി: പാർലമെണ്ടിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ലോക്‌സഭ നടക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി വനിതാ എം.പിമാർക്ക് നേരെ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം. ഇതുസംബന്ധിച്ച് രാഹുലിനെതിരെ ബി.ജെ.പിയുടെ വനിതാ എം.പിമാർ പരാതി നൽകി.
തനിക്കും മറ്റ് വനിതാ എം.പിമാർക്കും രാഹുൽ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്‌മൃതി ഇറാനി ആരോപിച്ചത്. സ്ത്രീ വിരുദ്ധനായ മനുഷ്യന് മാത്രമേ വനിതാ അംഗങ്ങൾ ഇരിക്കുന്ന പാർലമെണ്ടിനകത്ത് ഫ്ലൈയിങ് കിസ്സ് നൽകാനാകൂ. ഇതുപോലെ മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെണ്ടിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടന്നത്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും ബി.ജെ.പി രാജ്യദ്രോഹികളാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാൻ മോദി തയ്യാറാകണം. ഇന്ത്യയുടെ ശബ്‌ദമല്ലാതെ വേറെ ആരുടെ ശബ്‌ദമാണ് കേള്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.
