
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഛത്തീസ്‌ഗഡിൽ നാരായൺപൂർ ജില്ലയിലെ അഭുജ് മഠിൽ കഴിഞ്ഞ രണ്ട് ദിവസമായി മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
നാരായൺപൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകളിൽ ഉൾപ്പെടുന്ന ഒരു കുന്നിൻ പ്രദേശമാണ് അഭുജ് മഠ്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകൾ എത്തിച്ചേരാൻ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇവിടെ എത്തുകയായിരുന്നു.
നാല് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക് റിസർവ് ഗാർഡിൻ്റെ (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്.ടി.എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൻ്റെ (ഐ.ടി.ബി.പി) 53ാം ബറ്റാലിയനും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിൽ ഉൾപ്പെടുന്നു. ഈ മാസം പന്ത്രണ്ടിനാണ് ഉദ്യോഗസ്ഥർ വനത്തിൽ ഓപ്പറേഷൻ ആരംഭിച്ചത്.
അടുത്തിടെ നാരായൺപൂർ അടക്കമുള്ള പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ നിരവധി മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കഴിഞ്ഞമാസം പത്താം തീയതി ഗഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ പത്തിലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
