
ലോക്ഡൗണ്‍ കാലത്ത് കടന്നുവന്ന റമളാൻ മുസ്ലിം വിശ്വാസികൾക്കിടയിൽ പുതു അനുഭവമാണ് നൽകിയത്. നോമ്പ് മുപ്പത് പൂർത്തിയാക്കി ശവ്വാൽ പുലരിയിൽ കടന്നു വന്ന ചെറിയ പെരുന്നാളും ആഘോഷങ്ങൾ മാറ്റിവെച്ച് ലളിതമായ രീതിയിൽ ഇത്തവണ വിശ്വാസികൾ സ്വീകരിച്ചു. പള്ളികൾ അടഞ്ഞു കിടന്നതും ഈദ് ഗാഹുകൾ ഇല്ലാത്തതും കാരണം വിശ്വാസികൾ വീടുകളിലാണ് പെരുന്നാൾ നിസ്കാരം നിർവഹിച്ചത്. ചിലർ കുടുംബ സമേതം അവരവരുടെ വീടുകളിൽ നിസ്കാരം നിർവഹിച്ചപ്പോൾ മറ്റു ചിലർ സാമൂഹിക അകലം പാലിച്ച് വീട്ടു മുറ്റത്ത് പെരുന്നാൾ നിസ്കാരം നടത്തി. കോവിഡ് മാറികിട്ടാൻ പ്രത്യേക പ്രാർത്ഥന നടത്തി. നിസ്കാരത്തിന് മുന്നോടിയായുള്ള ഫിതർ സകാത്ത് എല്ലാ വിശ്വാസികളും ഈ കോവ്ഡ് കാലത്തും അര്ഹതപെട്ടവരിലേക്ക് എത്തിച്ചു.
എല്ലാ വർഷവും വിശ്വാസികൾ സ്വീകരിച്ചുവരുന്ന കുടുംബ വീട് സന്ദർശനം ഈ വർഷം സ്വയം നിയന്ത്രിച്ചു. ചിലർ അടുത്ത കുടുംബ വീട്ടിൽ മാത്രം (ഒഴിച്ച് കൂടാൻ ആവാത്ത സന്ദർശനം) നടത്തി പെരുന്നാൾ ആശംസകൾ കൈമാറി. കുറെ ആളുകൾ സോഷ്യൽ മീഡിയകളിലൂടെ ആശംസകൾ കൈമാറിയപ്പോൾ ചിലർ കുടുംബ അംഗങ്ങളെ ഫോണിലൂടെ ബന്ധപ്പെട്ട് ആശംസകൾ കൈമാറി. പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ച്ചയിലെ സമ്പൂർണ്ണ ലോക് ഡൗണിൽ സർക്കാർ നേരിയ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ വിശ്വാസികൾ ജാഗ്രതയോടെയാണ് പെരുന്നാൾ കൊണ്ടാടുന്നത്. കോവിഡ് നാൾക്കുനാൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. വിശ്വാസികൾ പരസ്പരം സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. എല്ലാ വായനക്കാർക്കും ചാനൽ ആർ.ബിയുടെ ചെറിയ പെരുന്നാൾ ആശംസകൾ.
