
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ പാർട്ടിയുടെ നിക്ഷേപം കണ്ടുകെട്ടിയതോടെ സി.പി.ഐ.എം കൂടുതൽ പ്രതിരോധത്തിലായി. തൃശൂർ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്ത് വകകളും ഇഡി കണ്ടുകെട്ടി. എം വര്‍ഗീസിന്റെ പേരിലുള്ള, 29.29 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയതിൽ പ്രധാനം. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയിൽ പെടുന്നു. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉള്‍പ്പെടും. ഇതിനുപുറമെ സി.പി.ഐ.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും ഉൾപ്പെടുന്നു.

ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടിയെ പ്രതി ചേർത്തതും അക്കൗണ്ട് മരവിപ്പിച്ചതും ഇ.ഡിയുടെ തെറ്റായ നടപടിയാണ്. പാർട്ടി ഓഫീസ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. കേന്ദ്ര അന്വേഷണ ഏജൻസികളെ മൊത്തത്തിൽ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും പ്രതികരിച്ചു.

കരുവന്നൂരിലെ തട്ടിപ്പ് മറച്ചുപിടിച്ച്, കേന്ദ്ര ഏജൻസി വേട്ടയാടുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം നടത്തിയ പ്രചരണം. ജനങ്ങൾ ആ ന്യായീകരണം തളളി തിരഞ്ഞെടുപ്പിൽ മറുപടി നൽകി. ഇപ്പോൾ ഉണ്ടായിരിക്കുന്ന നടപടി പാർട്ടിയെ കൂടുതൽ ദുർബലമാക്കും എന്നാണ് സാധാരണ പാർട്ടി പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. കേന്ദ്രം അടുത്ത നിയമസഭ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്ന വാദവും നേതൃത്വം ഗൗരവമായി കാണുകയാണ്.
