
കാസറഗോഡ്: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പീ സ്മാരകത്തിൽ കാസർകോടിൻ്റെ സാഹിത്യ ചരിത്രം എന്ന വിഷയത്തിൽ സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു. കേരളത്തിൻ്റെ സാഹിത്യ ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താൻ ആവാത്ത ഒരു അധ്യായമാണ് കാസർകോടിൻ്റെതെന്ന് ഉദ്ഘാടനം ചെയ്ത ഇ ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. ശ്രദ്ധിക്കപ്പെടാതെ പോയ അതുല്യ പ്രതിഭകൾ കാസർകോടിൻ്റെ സാഹിത്യ മേഖലയിൽ ഉണ്ടെന്നും ഇന്നും നിരവധി സാഹിത്യകാരന്മാർ കാസർകോട് നിന്നും ഉയർന്നു വരുന്നു എന്നുള്ളത് അഭിമാനകരമാണെന്നും എം.എൽ.എ പറഞ്ഞു.
കന്നട ഭാഷയെ സാഹോദര്യഭാഷയായി കരുതണമെന്നും ഭാഷകൾ തമ്മിലുള്ള വേർതിരിവ് സാഹിത്യത്തിൽ ഇല്ലെന്നും മുഖ്യപ്രഭാഷകൻ ഇ.പി രാജഗോപാലൻ പറഞ്ഞു. സപ്തഭാഷാ സംഗമഭൂമി എന്ന പ്രയോഗം കാസർകോടിന് ഉണ്ടെങ്കിലും 21 ഭാഷകൾ മാതൃഭാഷയായ പ്രദേശമാണ് കാസർകോടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി പ്രഭാകരൻ, ഹോസ്ദുർഗ്ഗ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി വേണുഗോപാലൻ, കാഞ്ഞങ്ങാട് പി സ്മാരക സമിതി സെക്രട്ടറി കെ.വി സജീവൻ എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും ഇൻഫർമേഷൻ അസിസ്റ്റൻറ് നിഹാരിക രാഘവൻ നന്ദിയും പറഞ്ഞു.
