
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘സീതാ രാമ’ത്തിന് യു.എ.ഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചിത്രം നാളെ റിലീസിന് ഒരുങ്ങുമ്പോഴാണ് വിലക്ക്.ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യങ്ങളില്‍ ദുല്‍ഖറിൻ്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷകര്‍ ഉള്ളപ്പോള്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് ചിത്രത്തിൻ്റെ ബോക്‌സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്ന സീതാ രാമം സംവിധാനം ചെയ്തിരിക്കുന്നത് ഹാനു രാഘവപുഡിയാണ്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്.

പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.1960കളില്‍ ജമ്മു ആന്‍ഡ് കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
