
ചങ്ങനാശേരി / കോട്ടയം: യുവാവിനെ കൊന്ന് വീടിന് സമീപമുള്ള ഷെഡില്‍ കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗം അവല്ലുക്കുന്ന് കിഴക്കേവേളിയില്‍ ബിന്ദുമോന്‍ ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ബിന്ദുനോൻ്റെ സുഹൃത്ത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ (51) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കലവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

മുത്തുകുമാര്‍ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന ഷെഡില്‍ കുഴിച്ചിട്ട നിലയില്‍ ശനിയാഴ്‌ചയാണ് ബിന്ദുമോൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷെഡില്‍ ഒരു മനുഷ്യൻ്റെ വലിപ്പത്തില്‍ പുതുതായി കോണ്‍ക്രീറ്റ് ഇട്ടിരുന്നതും അതല്പം ഉയര്‍ന്ന നിലയിലായിരുന്നതും ശ്രദ്ധയില്‍പ്പെട്ടതാണ് പൊലീസിന് സംശയമുണ്ടാക്കിയത്.

മൂന്നടിയോളം ആഴത്തില്‍ കുഴിച്ച് മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ആലപ്പുഴയില്‍ നിന്ന് ബിന്ദുമോനെ, മുത്തുകുമാര്‍ ചങ്ങനാശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ, മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തി മൃതദേഹം വീട്ടിലെത്തിച്ച് കുഴിച്ചുമൂടിയതാണോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. കൊലക്കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
