
കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പ് സ്ത്രീകളുടെ സൗന്ദര്യം കൂട്ടുമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി. ഉത്തപ്രദേശിലെ ബാൽദിറായിൽ നടത്തിയ പ്രസംഗത്തിലാണ് മേനകയുടെ പരാമർശം. ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ ആയ പ്രസംഗത്തിൽ മേനക പറയുന്നു.
കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് ഡൽഹിയിൽ അഞ്ഞൂറു രൂപ വില വരും. നമുക്ക് എന്തുകൊണ്ട് കഴുതപ്പാൽ കൊണ്ടും ആട്ടിൻ പാൽ കൊണ്ടും സോപ്പ് നിർമിച്ചു തുടങ്ങിക്കൂടാ എന്ന് മേനക ചോദിച്ചു. ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി? അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്കുകാർ കഴുതയെ ഉപയോഗിക്കുന്നതെല്ലാം നിർത്തി.

ലഡാക്കിലെ ഒരു സമുദായമാണ് കഴുതപ്പാൽ കൊണ്ട് സോപ്പ് ഉണ്ടാക്കിത്തുടങ്ങിയത്. ഈ സോപ്പുകൾ സ്ത്രീകളുടെ സൗന്ദര്യം വർധിപ്പിക്കും- മേനക പറഞ്ഞു. മരങ്ങൾ ഇല്ലാതാവുന്നതുകൊണ്ട് സംസ്‌കാരച്ചടങ്ങുകളുടെ ചെലവു വർധിക്കുകയാണെന്നും എം.പി പറഞ്ഞു. സംസ്‌കാരത്തിനായി പശുവിൻ ചാണകത്തിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് ഉപയോഗിക്കണം. പതിനയ്യായിരം രൂപയുടെ സ്ഥാനത്ത് രണ്ടായിരം രൂപയേ ഇതിനു ചെലവാകൂ- മേനക ഗാന്ധി പറഞ്ഞു.
