
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ദയാഭായിക്ക് രേഖാമൂലം ഉറപ്പുനല്‍കി സര്‍ക്കാര്‍. എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നില്ല. മെഡിക്കല്‍ ക്യാമ്പ് എന്ന ആവശ്യം മാത്രമാണ് അംഗീകരിച്ചത്. സമര സംഘാടക പ്രതിനിധികളുമായി ഞായറാഴ്ച രണ്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് ദയാബായിക്ക് രേഖാമൂലം കൈമാറിയത്.
ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഉണ്ടാവാതെ സമരം അവസാനിപ്പിക്കാൻ ആകില്ലെന്ന നിലപാടിലായിരുന്ന ദയാബായി സമരം തുടരുകയാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിമാരായ വീണ ജോര്‍ജും ആര്.ബിന്ദുവും സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എണ്‍പത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ നടത്തുന്ന സമരം 15-ാം ദിവസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.
കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ
കാസർകോടിനെ കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
