
വിവാദമായ ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ രാജ്യദ്രോഹക്കുറ്റം ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്നയുടെ രഹസ്യമൊഴി കിട്ടി രണ്ടുമാസമായിട്ടും എന്തുകൊണ്ട് അന്വേഷണമില്ലെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോള്‍ അന്വേഷണം മരവിപ്പിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അന്വേഷണം മരവിപ്പിച്ചതിന് പിന്നില്‍ സി.പി.എം – ബി.ജെ.പി ഒത്തുകളിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യു.എ.ഇ കോണ്‍സുലര്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും സ്പീക്കർക്കും അറബി അറിയില്ലായിരുന്നു. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്.
