
കണ്ണൂർ, കാസർക്കോട്: പെരിയ ഇരട്ട ഇരട്ട കൊലക്കേസിലെ ശിക്ഷാവിധിയിൽ സ്റ്റേ ലഭിച്ചതിന് പിന്നാലെ സി.പി.എം നേതാക്കളായ നാലുപേരും ജയിലിൽ നിന്നും പുറത്തിറങ്ങി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എം.എൽ.എയുമായ കെ.വി.കുഞ്ഞിരാമൻ, സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ തുടങ്ങിയവരാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മുതിർന്ന നേതാക്കളായ പി.ജയരാജനും എം.വി. ജയരാജനും
കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അടക്കമുള്ള മുതിർന്ന നേതാക്കൾ ജയിലിന് മുന്നിൽ എത്തി നാലുപേരെയും സ്വീകരിച്ചു. തുടർന്ന് കാസർകോട്ടേക്ക് യാത്ര തിരിച്ച നാലുപേർക്കും വിവിധ ഇടങ്ങളിൽ പാർട്ടി അണികൾ സ്വീകരണം ഒരുക്കിയിരുന്നു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് പെരിയ ഇരട്ട കൊലക്കേസിൽ 5 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നാലുപേർക്കും വിധിച്ചിരുന്നത്. ഈ വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
