
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് നിയമന തട്ടിപ്പ് കേസിൽ ഉരുണ്ടുകളിച്ച് പരാതിക്കാരൻ ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നും പണം വാങ്ങിയ ആളെ കൃത്യമായി ഓർക്കുന്നില്ലെന്നും ഹരിദാസൻ കണ്ടോൺമെണ്ട് പൊലീസിന് മൊഴി നൽകി. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
നേരത്തേ, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്നായിരുന്നു നേരത്തേ ഹരിദാസൻ്റെ മൊഴി. എന്നാൽ, പണം വാങ്ങിയ ആളെയോ എവിടെ വെച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ ഇപ്പോൾ പറയുന്നത്.

അതേസമയം, ഇടനിലക്കാരൻ ബാസിത് ചോദ്യം ചെയ്യലിന് ഹാജരായില്ല. മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് അഖിൽ സജീവ് പൊലീസിന് നൽകിയ മൊഴി.
മലപ്പുറം സ്വദേശി ഹരിദാസൻ മരുമകളുടെ ജോലിക്ക് വേണ്ടിയാണ് ഇടനിലക്കാരനായ അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിൻ്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നൽകിയതെന്നായിരുന്നു ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചത്.
