
കാസര്‍കോട്: പാടത്തേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ കാസര്‍കോട് അസിസ്റ്റണ്ട് കലക്ടര്‍ക്കും ഗണ്‍മാനും പരിക്ക് ഗുരുതരമല്ലെന്ന് വിവരം. അസിസ്റ്റണ്ട് കലക്ടര്‍ ചങ്ങനാശ്ശേരി സ്വദേശി ദിലീപ് കെ.കൈനിക്കര (29), ഗണ്‍മാന്‍ ചെറുവത്തൂരിലെ രഞ്ജിത് കുമാര്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവര്‍ ബോവിക്കാനത്തെ ഗോപാലനും (50) നിസാര പരിക്കേറ്റു.

ചൊവാഴ്‌ച വൈകിട്ട് മൂന്നരയോടെ ചെമനാട് ലേസ്യത്ത് റോഡിലാണ് അപകടം. ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി മാങ്ങാട് ബാര വില്ലേജ് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അസിസ്റ്റണ്ട് കലക്ടര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റ അദ്ദേഹത്തേയും ഗണ്‍മാനേയും ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ അടക്കമുള്ളവര്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തി. അസിസ്റ്റണ്ട് കലക്ടറുടെ ഇടത് തോളെല്ലിനും നടുവിനും പരിക്കുള്ളതായി ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരേയും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
