
ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദയപൂർവ്വം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നുവെന്നാണ് മുഖ്യമന്ത്രി തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിൻ്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി കുറിച്ചു.
എപ്പോഴും ചിരിയോടെ മാത്രം നമ്മള്‍ കാണുന്ന ഒരാളാണ് നമ്മുടെ വാനമ്പാടി കെ.എസ്. ചിത്ര. എത്ര ടെന്‍ഷനടിച്ചാലും വിഷമങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്യാന്‍ തൻ്റെ പുഞ്ചിരികൊണ്ട് കഴിയും എന്ന് കാണിച്ചുതന്ന ചിത്ര എല്ലാ മലയാളികളുടെയും പ്രിയപ്പെട്ടവളാണ്.

എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ലഭിച്ച എറ്റവും വലിയ സമ്മാനമായിരുന്നു ചിത്രക്ക് നന്ദന എന്ന പെണ്‍കുഞ്ഞ്. എന്നാല്‍ ആ സന്തോഷം അധികനാള്‍ അനുഭവിക്കാനുള്ള ഭാഗ്യവും ചിത്രക്ക് ഇല്ലായിരുന്നു. 2011ല്‍ ദുബായിയിലെ വില്ലയിലുള്ള നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിച്ചപ്പോള്‍ ആ ദുഃഖം ഏറെ ബാധിച്ചത് ചിത്രയെ ആയിരുന്നു.
അന്ന് ഒമ്പത് വയസ് ആയിരുന്നു നന്ദനയുടെ പ്രായം. പ്രിയ മകളുടെ അകാല വിയോഗത്തിൻ്റെ ആഘാതം താങ്ങാന്‍ ചിത്രക്ക് സാധിച്ചില്ല. പിന്നണി ഗാനരംഗത്തേക്കോ തൻ്റെ സംഗീത ജീവിതത്തിലേക്കോ തിരിച്ചുവരാന്‍ കഴിയുമെന്ന് ചിത്ര ഒരിക്കലും ചിന്തിച്ചതുമില്ല.
തുടര്‍ന്ന് ചിരിയും സന്തോഷവുമില്ലാതെ കുറേനാള്‍ ചിത്ര കഴിച്ചുകൂട്ടി. ഒടുവില്‍ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി പഴയ നറുപുഞ്ചിരിയുമായി ചിത്ര നമുക്ക് മുന്നിലെത്തുകയും നമുക്കിഷ്ടമായ ഗാനങ്ങള്‍ ആടി പാടിത്തരികയും ചെയ്‌തു.
‘എൻ്റെ മകളുടെ മരണത്തോടുകൂടി ഞാന്‍ ഒരു കാര്യം മനസിലാക്കി, നമുക്ക് വരാനുള്ളത് എന്തായാലും വരും, എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തില്‍ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ എൻ്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാന്‍ കാരണം വിഷമത്തില്‍ ആകുന്നതെന്ന് മനസിലാക്കി’, എന്നാണ് ചിത്ര ഒരിക്കല്‍ ഒരു ഇൻ്റെര്‍വ്യൂവില്‍ പറഞ്ഞത്. ഈ ചിന്തകളും പിന്തുണയും ആയിരുന്നു ചിത്രയെ സംഗീത ലോകത്തേക്ക് തിരിച്ചെത്തിച്ചതും.
