
കേരളത്തിൽ വേനല്‍ ചൂട് കഠിനമായി കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ താപതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. സൂര്യതാപം ഏല്‍ക്കാതിരിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കുറച്ചും കുട ഉപയോഗിച്ചും ധാരാളം വെള്ളം കുടിച്ചും ഒരു പരിധിവരെ സുരക്ഷിതരാകാം. എന്നാല്‍ ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ മാത്രമേ കടുത്ത ചൂടിനെ നേരിടാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശങ്ങള്‍ അറിയേണ്ടതുണ്ട്.
ഇടയ്ക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒ.ആര്‍.എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. അതോടൊപ്പം ചായ, കാപ്പി, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ പൂര്‍ണമായും ഉപേക്ഷിക്കേണ്ടതുണ്ട്.

പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും. ശരീര താപനില കുറയ്ക്കുന്നതിനായി നാരങ്ങാ വെള്ളം, തേങ്ങാവെള്ളം, സംഭാരം എന്നിവ ഇടയ്ക്കിടെ കുടിക്കണം. ഭക്ഷണത്തിനൊപ്പം പഴങ്ങളും അരിഞ്ഞ പച്ചക്കറികളും കഴിക്കുന്നതും നല്ലതാണ്.
