
ന്യൂദല്‍ഹി: നാലാം ഭ്രമണപഥം താഴ്‌ത്തല്‍ പ്രക്രിയ വിജയകരമായതോടെ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ പേടകം എത്തിക്കഴിഞ്ഞുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്.
ഇതോടെ പേടകം ചന്ദ്രന്‍റെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ആഗസ്ത് 17ന് ചന്ദ്രയാന്‍ ചന്ദ്രന് വെറും 100 കിലോമീറ്റര്‍ മാത്രം അകലെ എത്തുമ്പോള്‍ ലാൻഡറും റോവറും ഉള്‍പ്പെടുന്ന ലാൻഡിംഗ് മൊഡ്യൂള്‍ ചന്ദ്രനെ ലാക്കാക്കി നീങ്ങും.

പിന്നീട് ചന്ദ്രന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള പെരിലൂണ്‍ ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
ആഗസ്ത് 23നാണ് ഇത് ആരംഭിക്കുക. ചന്ദ്രോപരിത്തലത്തില്‍ സുരക്ഷിതമായി വിക്രം ഇറങ്ങാൻ കഴിഞ്ഞാല്‍ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിലില്‍ പര്യവേക്ഷണ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനില്‍ ഇറങ്ങുന്ന വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രന്‍റെ ഭൂപ്രകൃതി, ധാതുശാസ്ത്രം, ഹൈഡ്രോക്സില്‍, ജലസാന്നിധ്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും.
