കേന്ദ്ര സര്‍വ്വകലാശാലയിലെ കായിക മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും: കേന്ദ്ര മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിശാങ്ക്

  • Post category:education / Kerala
  • Reading time:2 mins read
You are currently viewing കേന്ദ്ര സര്‍വ്വകലാശാലയിലെ  കായിക മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും: കേന്ദ്ര മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിശാങ്ക്

കാസർകോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ കായിക രംഗത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.രമേഷ് പൊഖ്രിയാല്‍ നിശാങ്ക്. കേന്ദ്ര സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍റെ പുതുതായി പണി കഴിപ്പിച്ച കെട്ടിടം (സരസ്വതി) ഉദ്ഘാടനവും പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

138 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് യൂണിവേഴ്സിറ്റിയില്‍ നടന്നുവരുന്നത്. ഇതോടൊപ്പം കായികമേഖലയെ പരിപോഷിപ്പിക്കാനുതകുന്ന സമഗ്ര പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിന്റെ ഈ വളര്‍ച്ചയ്ക്ക് 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്ര സര്‍വ്വകലാശാലയും തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള സെന്ററുകളും വലിയ മുതല്‍ക്കൂട്ടാകും.

പഠനത്തിന് ഏറെ ആവശ്യമുള്ള ഘടകം ശാന്തമായൊരു അന്തരീക്ഷമാണെന്നും ഈ ക്യാമ്പസിലെ ഹരിതാഭയും സൗന്ദര്യവും അതിന് ഏറ്റവും ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രതലത്തില്‍ യൂണിവേഴ്സിറ്റികള്‍ക്ക് നല്‍കുന്ന റാങ്കുകളില്‍ ഉന്നത സ്ഥാനം നേടിയ സര്‍വ്വകലാശാലയിലെ എല്ലാ വിദ്യാര്‍ത്ഥികളേയും ഉദ്യോഗസ്ഥരേയും മന്ത്രി അനുമോദിച്ചു. നെറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ദേശീയ ഗ്രേഡിങില്‍ ബിപ്ലസ ്പ്ലസ് നേടിയ സര്‍വ്വകലാശാലയെ അദ്ദേഹം അനുമോദിച്ചു.
പ്രധാനമന്ത്രി വിഭാവനം ചെയ്ത ഒരു വിദ്യാര്‍ത്ഥി ഒരു മരം നട്ട് പരിപാലിക്കുന്ന പദ്ധതി കേന്ദ്രീയ വിദ്യാലയങ്ങളില്‍ മികച്ച രീതിയില്‍ നടത്തി വരുന്നുണ്ട് ആ മാതൃക പിന്‍തുടരാന്‍ തയ്യാറല്ലേ എന്ന് മന്ത്രി വിദ്യാര്‍ത്ഥികളോട് ചോദിച്ചു.

ജ്ഞാനത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും കാര്യത്തില്‍ പ്രചീന കാലം തൊട്ടേ ഭാരതം വളരെ മുന്നിലാണ്. വിദ്യാലയങ്ങളിലൂടെ അറിവ് നേടിവരുന്ന വ്യക്തികളിലൂടെ ഭാരതം വിശ്വ ഗുരുവായി ഉയരും. വിദ്യ അഭ്യസിക്കുന്നത് കേവലം ഡിഗ്രി നേടാന്‍ മാത്രമായി കാണാതെ മറ്റുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ഉതകുന്നതാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരത സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയ്ക്കായി ആരംഭിച്ച സ്വയം, ഇസ്പാര്‍ട്ട്, സ്വയം പ്രഭ, സ്വയം അര്‍പിത് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന ഭാരത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേക്കിങ് ഇന്ത്യ, സ്റ്റാന്റ് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലും ഓരോരുത്തരും ഭാഗവാക്കാകണമെന്നും മന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. ജി. ഗോപ കുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. അമൃത് ജി. കുമാര്‍, സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ഡീന്‍ എം.എന്‍.എം മുസ്തഫ, സി.പി.ഡബ്ലൂ.ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊ വൈസ് ചാന്‍സ്‌ലര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള സ്വാഗതവും രജിസ്ട്രാര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള ഡോ എ രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

0Shares